Saturday, March 16, 2019

"ഗുരുവായൂർ കേശവൻ"

GURUVAYOOR KESAVAN (1904-1976)  

ഒരുപക്ഷേ കേരളത്തിലെ ഏറ്റവും പേരുകേട്ട ആനയായിരുന്നു. 1922 ൽ നിലമ്പൂർ വലിയ തമ്പുരാൻ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ നടക്കിരുത്തിയതോടേ ഗുരു‍വായൂർ കേശവൻ ആയി. ശാന്ത സ്വഭാവം, ഗാംഭീര്യം, തലയെടുപ്പ്, സൗന്ദര്യം,ശക്തി എന്നിവ ഒത്തിണങ്ങിയ ആനയായിരുന്നതായി പ്രശസ്തമാണ്. ഗുരുവായൂർ ക്ഷേത്രത്തിലെ ചിട്ടകളെ കുറിച്ച് നിഷ്ഠയുണ്ടായിരുന്നതായും പാപ്പാൻ പറയാതെ തന്നെ തള‍ച്ചിരുന്ന സ്ഥലത്ത് നിന്നും എഴുന്നള്ളിപ്പ് സ്ഥലത്തും മറ്റും തനിയേ എത്തിയിരുന്നതായും പഴമക്കാർ പറയുന്നു. ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല. ഒരിക്കൽ പാപ്പാനോട് പിണങ്ങിപൊകുമ്പോൾ ഒരിടവഴിയിൽ വച്ച് എതിരെവന്ന കുട്ടികൾക്കായി വഴിമാറികൊടുത്ത കഥ പ്രശസ്തം. ഗുരുവായൂരപ്പന്റെ അഭിമാനം സംരക്ഷിച്ചിരുന്നു. ഗുരുവായൂരപ്പന്റെ തിടമ്പൊഴികെ ഒന്നും മുൻകാലിലൂടെ കയറ്റില്ലെന്നും വേറെ എവിടെ പോയാലും തിടമ്പേറ്റിയല്ലാതെ പങ്കെടുക്കില്ലെന്നും നിയമം. കൂടുതൽ വലിയ ആനകളുണ്ടെങ്കിലും തിടമ്പേറ്റിയാൽ കേശവന്റെ തലപ്പൊക്കം കൂടുമെന്നു പ്രശസ്തി.
ഗുരുവായൂർ അമ്പലത്തിൽ 50 വർഷം സേവനം ചെയ്തതിന്റെ ബഹുമാനാർത്ഥം കേശവനെ 'ഗജരാജൻ' എന്ന ബഹുമതി നൽകി 1973-ൽ ആദരിച്ചു.
   54 വർഷം ഗുരുവയൂർ ദേവസ്വത്തിനു വേണ്ടി സേവനമനുഷ്ഠിച്ച ഗുരു‍വായൂർ കേശവൻ ഗുരുവായൂർ ഏകാദശിദിവസമായിരുന്ന 1976 ഡിസംബർ 2-ന് ചരിഞ്ഞു  ചരിയുമ്പോൾ കേശവനു 72 വയസ്സായിരുന്നു. ഇന്നും ഏകാദശിയോടനുബന്ധിച്ച് 'ഗുരുവായൂർ കേശവൻ അനുസ്മരണം' എന്നപേരിൽ ആനകളുടെ ഒരു ഘോഷയാത്രയുണ്ടാകാറുണ്ട്.

No comments:

Post a Comment